
കാരുണ്യം
ആദ്യമായുമ്മ നൽകിയെന്നമ്മ
സ്നേഹത്താൽ വാരിപ്പുണർന്നു
ആ നിമിഷം തൊട്ടു ഞാനറിയുന്നു
കാരുണ്യ ഭാവത്തിൻ രോമഹർഷം
മൂർദ്ധാവിൽ നൽകിയൊരുമ്മ തൻ
മാധുര്യമിന്നും മധുരമാണോർമ്മയിൽ
ആദ്യാക്ഷരം കുറിച്ച നാളിലെൻ ഗുരു
നാവിൽ നന്മയായ് ഹരിശ്രീയെഴുതി
അച്ഛനിൽ ഞാൻ കണ്ട സ്നേഹഭാവം
ഞാനറിഞ്ഞില്ല ഇത്രനാളും
അറിയാൻ കഴിഞ്ഞില്ലറിയാൻ ശ്രമിച്ചില്ല -
യച്ഛന്റെ കാരുണ്യവും സ്നേഹ ലാളനയും
ഇങ്ങു മഹാനഗരിയിൽ ഞാനേകനായ്
ജീവിത രഥം തള്ളി നീക്കുമ്പോഴും
അച്ഛനാണെൻ വഴികാട്ടി, നേരും നെറിയും
കാട്ടിയോരെൻ ഗുരുനാഥൻ
ഞാനറിയും സ്നേഹഭാവം പലപ്പോഴും
അറിയാത്ത കാരുണ്യ ഭാവം
അന്നൊരു കാലത്തെനിക്കു പ്രഹരമായ-
ച്ഛന്റെയന്ത്യ വാർത്ത കേട്ടു
ഒന്നുമറിയാതെ പോയെന്റെയഛൻ
സ്വർഗ്ഗവാതിൽ തുറക്കും ദിനം തന്നെ
കാരുണ്യ ഭാവം ചോരിഞ്ഞോരെന്നച്ഛൻ
യാത്രയായ് സ്വർഗ്ഗകവാടം കടന്നുപോയ്
അന്നു തുടങ്ങി ഞാനനുഭവിക്കുന്നു
ഏകാന്തതയുടെ കഠിന ദു:ഖം
കാരുണ്യ വാരിധിയച്ഛൻ , പോയപ്പോൾ
ഒർത്തു ഞാൻ ചെയ്തില്ലയെൻ കടമ
മാതാപിതാക്കളോടു നാം കാട്ടേണ്ട
കടമകൾ,ഓർമ്മയില്ലാത്ത ഞാൻ പാപി
മഹാപാപിയെന്റെയും ഭാവിയിതാവും
ഒർത്തുഞ്ഞാൻ, ഓർത്തോർത്തുരുകി ഞാൻ
ഇന്നും വേദനയോടെ ഞാൻ ഓർക്കുന്നു
അച്ഛനോടെനിക്കുള്ള സ്നേഹം ഞാൻ കാട്ടിയോ
ഇനിയും സമയം ബാക്കിയാണെൻ
ജീവനിൽ ഇനിയും കാരുണ്യ വർഷം
ചൊരിയുവാൻ മാറ്റിവെക്കുന്നു ഇനി
ജീവന്റെയംശം ബാക്കിയാവും വരെ
കലോത്സവം 2016 - മലയാള കവിത രചന