2026 ഫെബ്രുവരി 13, വെള്ളിയാഴ്‌ച

ഓ.എൻ.വി


കവിതതൻ സൗന്ദര്യംനുകർന്നു 
സമരസന്തതികൾ ശാന്തരായ്.
നിന്നെ സ്നേഹിക്കുംപോലെ ഞാൻ  
പാനപാത്രം ചെരിച്ചു ദാഹം തീർത്തു.



ദേവതയും ചക്രവർത്തിമാരും‍ 
ഗാനമാലപിക്കും; 
മയിപ്പീലിക്കണ്ണുകളിൽ അക്ഷരം
വെളിച്ചം വിതറും. 
കറുത്തപക്ഷിയുടെ പാട്ടുകളിൽ,
കവിതകളിൽ; അഗ്നിയും, 
അരിവാളും രാക്കുയിലും‍
അഗ്നിശലഭങ്ങളായ്.
 
ഭൂമിക്കൊരു ചരമഗീതം രചിച്ചു 
മൃഗയവിനോദങ്ങളില്ലാതെ 
ഉപ്പ്കൂട്ടി അപരാഹ്നങ്ങളിൽ 
ഭൈരവന്റെ തുടികൊട്ടും,  
ശാർങ്ഗകപ്പക്ഷിതൻ മൂളലും.

ഉജ്ജയിനിതൻ മരുഭൂമിയിൽ 
നാലുമണിപ്പൂക്കൾ വിരിയിച്ച 
തോന്ന്യാക്ഷരങ്ങൾ നറുമൊഴികളായ്;
വളപ്പൊട്ടുകൾ‍ വീണുചിതറിയോ.

കിന്നരം‍ ചാർത്തി സ്നേഹിച്ചുതീരാത്തവർ ‍
സൂര്യന്റെ മരണവും കടന്നു, പാഥേയവുമേന്തി 
ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രിയിൽ 
ആരെയും ഭാവഗായകനാക്കുവാൻ.

ആത്മാവിൽ മുട്ടിവിളിച്ചു, 
ഒരുദലം മാത്രം വിടർത്തിയ 
ശ്യാമസുന്ദരപുഷ്പമേ..സാഗരങ്ങളിൽ 
നീരാടുവാൻ, വരുമെന്നോ.
 
കേവലമർത്ത്യഭാഷ കേൾക്കാത്ത നീ 
മഞ്ഞൾപ്രസാദവും ചാർത്തി 
ശരദിന്ദുമലർദീപനാളം നീട്ടി 
കൈവള ചാർത്തി 
അരികിലുണ്ടായിരുന്നെങ്കിൽ.

വാതിൽപ്പഴുതിലൂടെ മുന്നിലെത്തുന്ന ....
ആദിത്യകിരണങ്ങൾ; 
ആദിയുഷസന്ധ്യപൂത്തതിവിടെയെന്നു 
തോന്നിക്കുമൊരുവട്ടം കൂടിയെന്നോർമ്മകൾ.

ഊഞ്ഞാലാടുന്നുണ്ടോർമ്മകൾ 
പോക്കുവെയിൽ മണ്ണിലെഴുതും ജീവിതം 


@വിനോദ് കുമാർ ടി വി
രാമപുരം, കണ്ണൂർ 
13.02.2026 4 P.M

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഓ.എൻ.വി

കവിതതൻ സൗന്ദര്യംനുകർന്നു  സമരസന്തതികൾ ശാന്തരായ്. നിന്നെ സ്നേഹിക്കുംപോലെ ഞാൻ   പാനപാത്രം ചെരിച്ചു ദാഹം തീർത്തു. ദേവതയും ചക്രവർത്തിമാരും‍  ഗാന...