കവിതതൻ സൗന്ദര്യംനുകർന്നു
സമരസന്തതികൾ ശാന്തരായ്.
നിന്നെ സ്നേഹിക്കുംപോലെ ഞാൻ
പാനപാത്രം ചെരിച്ചു ദാഹം തീർത്തു.
ദേവതയും ചക്രവർത്തിമാരും
ഗാനമാലപിക്കും;
മയിപ്പീലിക്കണ്ണുകളിൽ അക്ഷരം
വെളിച്ചം വിതറും.
കറുത്തപക്ഷിയുടെ പാട്ടുകളിൽ,
കവിതകളിൽ; അഗ്നിയും,
അരിവാളും രാക്കുയിലും
അഗ്നിശലഭങ്ങളായ്.
ഭൂമിക്കൊരു ചരമഗീതം രചിച്ചു
മൃഗയവിനോദങ്ങളില്ലാതെ
ഉപ്പ്കൂട്ടി അപരാഹ്നങ്ങളിൽ
ഭൈരവന്റെ തുടികൊട്ടും,
ശാർങ്ഗകപ്പക്ഷിതൻ മൂളലും.
ഉജ്ജയിനിതൻ മരുഭൂമിയിൽ
നാലുമണിപ്പൂക്കൾ വിരിയിച്ച
തോന്ന്യാക്ഷരങ്ങൾ നറുമൊഴികളായ്;
വളപ്പൊട്ടുകൾ വീണുചിതറിയോ.
കിന്നരം ചാർത്തി സ്നേഹിച്ചുതീരാത്തവർ
സൂര്യന്റെ മരണവും കടന്നു, പാഥേയവുമേന്തി
ഇന്ദുപുഷ്പം ചൂടിനിൽക്കും രാത്രിയിൽ
ആരെയും ഭാവഗായകനാക്കുവാൻ.
ആത്മാവിൽ മുട്ടിവിളിച്ചു,
ഒരുദലം മാത്രം വിടർത്തിയ
ശ്യാമസുന്ദരപുഷ്പമേ..സാഗരങ്ങളി ൽ
നീരാടുവാൻ, വരുമെന്നോ.
കേവലമർത്ത്യഭാഷ കേൾക്കാത്ത നീ
മഞ്ഞൾപ്രസാദവും ചാർത്തി
ശരദിന്ദുമലർദീപനാളം നീട്ടി
കൈവള ചാർത്തി
അരികിലുണ്ടായിരുന്നെങ്കിൽ.
വാതിൽപ്പഴുതിലൂടെ മുന്നിലെത്തുന്ന ....
ആദിത്യകിരണങ്ങൾ;
ആദിയുഷസന്ധ്യപൂത്തതിവിടെയെന്നു
തോന്നിക്കുമൊരുവട്ടം കൂടിയെന്നോർമ്മകൾ.
ഊഞ്ഞാലാടുന്നുണ്ടോർമ്മകൾ
പോക്കുവെയിൽ മണ്ണിലെഴുതും ജീവിതം
@വിനോദ് കുമാർ ടി വി
രാമപുരം, കണ്ണൂർ
13.02.2026 4 P.M
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ